സ്വർണപ്പണയ വായ്‌പ: കേരളത്തിലെ ബാങ്കുകളിൽ കേരള ബാങ്ക് നാലാം സ്ഥാനത്തു എത്തി
സ്വർണപ്പണയ വായ്‌പ: കേരളത്തിലെ ബാങ്കുകളിൽ കേരള ബാങ്ക് നാലാം സ്ഥാനത്തു എത്തി

സ്വർണ്ണപ്പണയ വായ്പ ബാക്കിനില്പ് 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണ്ണപ്പണയ വായ്പ ബാക്കിനില്പിൽ നാലാം സ്ഥാനത്താണ് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്.)

സ്വർണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി 22.12.2025 മുതൽ 31.03.2026 വരെയുള്ള 100 ദിന ക്യാമ്പയിൻ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചത്. 2025 ഒക്ടോബർ 31ന് അവസാനിച്ച ആദ്യ 100 ദിന സ്വർണ്ണപ്പണയ ക്യാമ്പയിൻ വഴി ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ 2701 കോടി രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായത്.

ക്യാമ്പയിൻ കാലയളവിൽ ഒരു ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്പ 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രം ആയിരിക്കും. ആകെ ബിസിനസ് 1.25 ലക്ഷം കോടി രൂപയുള്ള കേരള ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് ആണ്.

10,000 കോടി രൂപയുടെ നേട്ടം പ്രതിപാദിക്കുന്ന പോസ്റ്റർ ബാങ്ക് പ്രസിഡന്റ് ശ്രീ. പി. മോഹനൻ മാസ്റ്റർ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. രാജേഷ്, ഭരണസമിതി അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റോയി എബ്രഹാം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ വളരെ ഉയർന്ന പലിശ ഈടാക്കുന്ന സാഹചര്യത്തിൽ കേരള ബാങ്ക് വളരെ ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണ്ണവായ്പ നൽകുന്നത് ഇടപാടുകാർ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ശ്രീ. പി. മോഹനൻ മാസ്റ്റർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ എന്നിവർ അറിയിച്ചു.